Friday, July 17, 2009

കുഞ്ചമ്പുമാഷും പാഞ്ചാലിമാരും പിന്നെ കുട്ട്യോളും


ആകാശത്ത് വെള്ള കീറി തുടങ്ങുന്നതേയുള്ളു. കുഞ്ചമ്പുമാഷ് ചൂലെടുത്ത് കൂട്ടത്തിലൊരു സൂര്യനമസ്കാരവും ചെയ്ത് തന്റെ ദിനചര്യയ്ക്ക് ഒരു ഭംഗവും വരുത്താതെ മുറ്റം വൃത്തിയാക്കാല്‍ ചടങ്ങ് തുടങ്ങി. രാത്രിയിലെ കള്ളിന്റെ കെട്ടിറങ്ങാത്തത് കൊണ്ടാണോയെന്നറിയില്ല കാലിന് ഒരു ഇടര്‍ച്ച. പണ്ടെപോലെ ഒന്നും ഫലിക്കുന്നില്ല.
മാഷന്മാരും ടീച്ചറ്മാരും തിങ്ങിവിങ്ങിയ കുടുംബ്ബത്ത് അടുത്തൂണ്‍ പറ്റിയ വാദ്ധ്യാര്‍ക്ക് എന്ത് വില. കുറ്റിച്ചൂലിന് സമം. പച്ചിലകള്‍ക്ക് ചിരിക്കാം എന്നാലും എന്റെ പത്മിനി ടീച്ചറെ..വിടരാത്ത മൊട്ട് പോലെ അകത്ത് പഴയെ ചൂല്‍ പോലെ കുഞ്ചമ്പുമാഷ് കോലായില്‍. പെന്‍ഷന്‍ പറ്റിയാലെങ്കിലും മധുവിധു ആഘോഷിക്കാമെന്ന് കരുതിയ കുഞ്ചമ്പുമാഷ് ക്ലീന്‍ ഔട്ടായി. പത്മിനി ടീച്ചര്‍ക്ക് കുഞ്ചമ്പുമാഷ് ഇന്നും ലക്ഷദ്വീപില്‍ തന്നെ. വര്‍ഷങ്ങളായി ശീലിച്ച് പോന്നത് മാറ്റാന്‍ പറ്റില്ലെന്ന് പത്മിനി ടീച്ചറ് കുഞ്ചമ്പുമാഷെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞത്രെ. എന്നാലും എന്റെ പത്മീ നിന്റെ അഞ്ചാറ് കുട്ടികളുടെ അച്ചനല്ലെ എന്ന് ചോദിക്കാന്‍
കുഞ്ചമ്പുമാഷയ്ക്ക് ധൈര്യവും വന്നില്ല.
കുഞ്ചമ്പുമാഷ് ഇന്നും കോലായില്‍ തന്നെ. വെയിലും മഴയും കൊള്ളാന്‍ തന്നെ വിധി. ഇങ്ങനെയാന്ന് വെച്ചാല്‍ ലക്ഷദ്വീപിലെ ഒരു നാടന്‍ അരയത്തിപ്പെണ്ണിനെ മംഗലം കഴിച്ച് അവിടെ കൂടിയേനെ. പറ്റിയാല്‍ ഒരു ദ്വീപും അടിച്ച് മാറ്റാമായിരുന്നു. ലക്ഷത്തിലൊന്ന് പോയാല്‍ ആരറിയാന്‍. ഗതികെട്ട് കുഞ്ചമ്പുമാഷും എന്തെങ്കിലും തിന്ന് പോയേനെ.
വല്ലപ്പോഴും വരുമ്പോളുണ്ടായ പിള്ളാരുടെ ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു ജാതകവശാല്‍ ഒന്നും സംഭവിച്ചില്ല. ലക്ഷദ്വീപില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിവന്നവന്‍ എന്ന ഒരു അപഖ്യാതി ഉണ്ടെങ്കിലും ലക്ഷദ്വീപ് വരെ പോയി അതിന്റെ വിത്തും പൊരുളും അറിയാന്‍ ആര്‍ക്കും സമയമില്ലാത്തത് കൊണ്ടു അതിന്റെ നിജസ്ഥിതി അറിയാന്‍ ഇനി ആരും ഊളിയിടേണ്ട. കപ്പലില്‍ വെച്ച് ലക്ഷദ്വീപ് ഷൈക്ക് മറന്ന് വെച്ചുപോയ സ്വറ്ണപ്പെട്ടി കിട്ടിയെന്നോ ലക്ഷദ്വീപില്‍ രാവിലെയും രാത്രിയും മുങ്ങി തപ്പി പവിഴങ്ങള്‍ കിട്ടിയെന്നോ അങ്ങനെ അങ്ങനെ മനോധര്‍മ്മം പോലെ എന്തും നിങ്ങള്‍ക്ക് മെനയാം, ചൊറി കുത്തിയിരിക്കുമ്പോള്‍.
എല്ലാം കുട്ടികളുടെ ഭാഗ്യം. കുഞ്ചമ്പുമാഷ് പിന്നെ ഗോഡ്ഫാദറായി. പത്തും ഗുസ്തിയും കഴിച്ച് ചോരത്തിളപ്പുള്ള ചെറുപ്പക്കാരെ തവളക്കാല്‍ കയറ്റി അയക്കുന്നത് പോലെ കയറ്റുമതി ചെയ്യുന്ന കാലം. വല്ല വംഗദേശത്തോ ഹിന്ദിദേശത്തോ അല്ലെങ്കില്‍ കടല്‍ കടന്ന് മണല്‍പ്പുറത്തോ വേര് പിടിച്ചാല്‍ ആയി അല്ലെങ്കില്‍ അവന്റെ കട്ടപ്പുക. കുഞ്ചമ്പുമാഷെ ഭാഷയില്‍ പറഞ്ഞാല്‍ സാക്ഷാല്‍ ഊര് തെണ്ടികള്‍.
പണ്ട് പത്തും ഗുസ്തിയും എന്ന് പറഞ്ഞാല്‍ പത്താം ക്ലാസ്സും ടൈപ്പ് റൈറ്ററും എന്നാണ്. ഇപ്പോ ആ പാവത്തിനെ എവിടെയെങ്കിലും കാണാനുണ്ടോ ആവോ. ഇന്ന് അത് ആംഗലമായി പറഞ്ഞാല്‍ കമ്പ്യൂട്ടറും സോഫറ്റ് വെയറും എന്നൊക്കയാ‍യി എന്ന് മാത്രം.
പക്ഷെ കുഞ്ചമ്പുമാഷിനെ അതിന് കിട്ടില്ല. വാദ്ധ്യാര്‍ എന്ന് കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നാണ് പ്രമാണം. അത് അച്ചട്ടായി കെട്ടിപ്പിടിച്ച് നടക്കുന്ന ആളാണ് കുഞ്ചമ്പുമാഷ് അന്നും ഇന്നും എന്നും. വാദ്ധ്യാര്‍ പണിയാണ് ലോകത്തില്‍ വെച്ചേറ്റവും മികച്ച പണി. അത് പാര്യമ്പര്യമായി നില നിര്‍ത്താനും അക്ഷീണമായി പ്രവര്‍ത്തിച്ച ആളാണ് കുഞ്ചമ്പുമാഷ്. പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ തന്റെ അഞ്ചാറ് മക്കളേയും വാദ്ധ്യാറ് പണിക്ക് വിട്ടു. അതിലൊരുത്തന്‍ തല തിരിഞ്ഞവന്‍ വാദ്ധ്യാര്‍ പണി കളഞ്ഞ് ഗള്‍ഫില്‍ പോയിക്കളഞ്ഞു. ഗുരുത്വം കെട്ടവന്‍.

വാദ്ധ്യാന്മാര്‍ക്ക് ഇത്രയധികം വില ഉണ്ടാക്കികൊടുത്തതാരാണെന്ന് ചോദിച്ചാല്‍ കേരളത്തിലത് കുഞ്ചമ്പുമാഷ് തന്നെ. രണ്ടോ മൂന്നോ ലക്ഷം കൊടുത്ത് ജോലി തരമാക്കുന്ന കാലത്ത് വാദ്ധ്യാര്‍ പണിക്ക് എട്ടും പത്തും കൊടുക്കാന്‍ തയ്യാറാണെന്ന് പറയുകയും നടപ്പിലാക്കുകയും ചെയ്ത മഹാനാണ് കുഞ്ചമ്പുമാഷ്. പിന്നെ എങ്ങനെ വില കൂടാതിരിക്കും വാദ്ധ്യാന്മാര്‍ക്ക്. ലക്ഷങ്ങള്‍ ഇറക്കിയാലെന്ത് കോടികള്‍ പോരുമല്ലോ പിറകെ. വല്ല മറുനട്ടിലും പോയി അടിമപ്പണി എടുക്കുന്നതിനേക്കാളും നല്ലത് അല്ലലില്ലാത്ത വാദ്ധ്യാര്‍ പണി തന്നെ. കുഞ്ചമ്പുമാഷിന്റെ മുന്‍പില്‍ പെട്ട് പോയാല്‍ പെട്ടത് തന്നെ. രണ്ട് മൂന്ന് മണിക്കുറ് വാദ്ധ്യാര്‍ വിശേഷം കൊണ്ട് കത്തി വെച്ച് കളയും. അവസാനം ഒരു ഉപദേശവും കിട്ടിയേക്കും പോയി വാദ്ധ്യാര്‍ കോളേജില്‍ ചേരെടാ എന്ന്.

എല്ലാവരേയും മാഷ്മാരാക്കിയത് കൊണ്ട് മാത്രം കളിനിര്‍ത്തിയില്ല. അവര്‍ക്ക് പറ്റിയ വാദ്ധ്യാരണികളേയും കണ്ടുപിടിച്ച് പിടിച്ച പിടിയാലെ ഇളം പ്രായത്തില്‍ തന്നെ കെട്ടിച്ച് കളഞ്ഞു. ആടേത് ആടലോടകമേതെന്ന് എന്നറിയില്ലെങ്കിലെന്ത് വേണ്ടത് വേണ്ടുന്നതിന്‍ മുന്‍പെ എന്നാണ് കുഞ്ചമ്പുമാഷിന്റെ തത്ത്വം. മക്കള്‍ക്കെല്ലാം മണിമന്ദിരങ്ങളും പണിത് കൊടുത്തു. കുഞ്ചമ്പുമാഷിന്റെ പണപ്പെട്ടി ഒരു അക്ഷയപാത്രം പോലെ വലുതായി കൊണ്ടിരുന്നു.

ഇനി ഇളയ ഒരുത്തനുണ്ടു ഫല്‍ഗുണന്‍ അവനൊരു പെണ്ണ് വേണം. അതിന്റെ കുത്തിക്കുറിക്കിലാണിപ്പോള്‍. പഴയത് പോലെ പറ്റില്ല ഒരു മുന്തിയ ഇനം തന്നെ വേണം. നാലാള്‍ കണ്ടാല്‍ അന്തം വിടണം. അടിപൊളിയാക്കണം. മറ്റൊരു പൊരുത്തവുമില്ലെങ്കിലും വേണ്ടില്ല ടീച്ചര്‍ തന്നെ ആയിരിക്കണം. മറ്റെന്ത് അനുരഞ്ചനത്തിനും തയ്യാര്‍. ഈ വീട്ടിലേക്ക് ടീച്ചറ്മാറ്ക്ക് മാത്രമെ പ്രവേശന്മുള്ളു. അങ്ങനയൊരു ബോര്‍ഡ് വെക്കാന്‍ പല വട്ടം തുനിഞ്ഞ് ഇറങ്ങിയതാണ്. പിന്നെ നാവിന് നീളമുള്ള നായര്‍ക്കെന്തിനാണ് മുഴക്കോല്‍.

ആലോചനകള്‍ തകൃതിയായി നടന്നിട്ടും ഒന്നും കരയ്ക്കടുക്കുന്ന മട്ടില്ല. ടീച്ചറ്മാര്‍ പെരുത്തുണ്ടു. കാല്‍ തടഞ്ഞ് വീഴും അത്രയ്ക്കുണ്ടു. പക്ഷെ അടുക്കാന്‍ പറ്റില്ല. എല്ലാം മിനിമം പത്ത് വയസ്സെങ്കിലും മൂത്തത്. എം എ, എം എംസ്സി, എമ്മെഡ് അങ്ങനെ പോകുന്നു വാദ്ധ്യാരണികള്‍. തൊട്ടാല്‍ പൊള്ളും.

പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് കുന്തത്തില്‍ കുന്തിച്ചിരുന്നു പോയി കുഞ്ചമ്പുമാഷ്.
ഇത്രയ്ക്ക് അങ്ങട് നിരീച്ചില്ല.
കാര്യങ്ങള്‍ കരതലാമലകം ആകുമെന്ന് ചിന്തിച്ചവന്‍ കുഞ്ചമ്പുമാഷ്.
മാഷെയിട്ട് ടീച്ചറെ വാരാമെന്ന് കരുതിയവന്‍ കുഞ്ചമ്പുമാഷ്.
ഒരു കൊട്ട മാഷുണ്ടു ഒരു കൊട്ട ടീച്ചറെ തരുമോയെന്ന് വയറ്റത്തടിച്ച് പാടിയവന്‍ കുഞ്ചമ്പുമാഷ്.
മാഷും ടീച്ചറുമില്ലാത്ത വീടെന്തിന് കൊള്ളാമെന്ന് ഉദ്ഘോഷിച്ചവന്‍ കുഞ്ചമ്പുമാഷ്.

മൂന്നാന്മാര്‍(ഇടനിലക്കാരന്‍) തലങ്ങും വിലങ്ങും ഓടി, റിമോട്ട് കണ്ട്രോളുമായി കുഞ്ചമ്പുമാഷും പിന്നാലെ കിതച്ചോടി. ഒരു രക്ഷയുമില്ല. വല കുറെ വീശി നോക്കി അത് കൂടാതെ വല പല വട്ടം വിരിച്ചു നോക്കി. തൊള്ളാ‍യിരം അടവുകളും പയറ്റി. നോ രക്ഷതു. ഇതൊന്നും ഒരു നടയ്ക്ക് തീരുല. ടീച്ചറ്മാറ്ക്ക് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി മൂന്നാന്മാരേയും കുഞ്ചമ്പുമാഷെയും കൊണ്ട്. “ഇവിടെ ടീച്ചറില്ല “ എന്ന് ചിലരൊക്ക വീടിന് പുറത്ത് ഒട്ടിച്ചെന്നും ഇല്ലെന്നും കേട്ട് കേള്‍വി.

സഹികെട്ട ഫല്‍ഗുണന്‍മാഷ് “അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും” എന്ന് ആരാടോ പാടി പോയത്രെ. കുഞ്ചമ്പുമാഷിന്റെ കരളും വയറും മുടിയും കത്തി പോയി. പിന്നെ എന്ത് ചെയ്യും ഇങ്ങനെയൊരു സന്തതി ഉണ്ടായാല്‍. ആര്‍ത്തി മൂത്ത് ഇവന്‍ വല്ലതിനേയും കെട്ടികൊണ്ടുവന്നാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. മാനം കപ്പല്‍ കയറി ലക്ഷദ്വീപിലേക്ക് പോയിക്കളയും. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. കൈ വിട്ട് പോകുമോ എന്നൊരു ശങ്ക. കുഞ്ചമ്പുമാഷിന് ഹാലിളകി.

“ ഒരു ടീച്ചറുടെ മുഖത്തല്ലാതെ മറ്റൊരു പെണ്ണിന്റേയും മുന്നിലോ പിറകിലോ താഴെയോ മുകളിലോ നോക്കില്ലെന്ന് കുലപരദേവതയായ വാദ്ധ്യാറ്കാരണവരുടെ തിരുനാമത്തില്‍ കുഞ്ചമ്പുവാദ്ധ്യാരുടേയും പത്മിനിവാദ്ധ്യാരണിയുടേയും മകനായ ഫല്‍ഗുണന്‍ വാദ്ധ്യാര്‍ ഇതിനാല്‍ ശപഥം ചെയ്യുന്നു. ഇത് സത്യം സത്യം സത്യം. സത്യ ലംഘനമുണ്ടായാല്‍ എല്ലാ വാദ്ധ്യാന്മാരുടേയും തല പൊട്ടി തെറിച്ച് പോകട്ടെ “

നിലവിളക്കിന് മുന്നില്‍ ശപഥം ചെയ്യിപ്പിച്ചത് കൂടാതെ ആയിരം തവണ ഇമ്പോസിഷനും കൊടുത്തു. ഇതൊന്നും കൂടാതെ രാവിലെയും വൈകുന്നേരവും ഫല്ഗുണന് കുഞ്ചമ്പുമാഷ് എസ്കോര്‍ട്ട് പോയി തുടങ്ങി.

കാത്തു സൂക്ഷിച്ചൊരു ഫല്‍ഗുണനെ നോണ്‍ ടീച്ചര്‍ കൊത്തി പോയാലോ.
മണ്ണും ചാരി ചിരിച്ചവള്‍ ഫല്‍ഗുണനെ അടിച്ചോണ്ട് പോയാലോ.

കാര്യങ്ങളങ്ങനെ കുഴഞ്ഞ് കുഴഞ്ഞ് പോകുകയാണ്.
ചിലത് ഒത്ത് വരുമ്പോള്‍ നീളം ഒക്കില്ല.
നീളം ഒക്കുമ്പോള്‍ വീതി ഒക്കില്ല.
വീതി ഒക്കുമ്പോള്‍ നിറം ഒക്കില്ല.
നിറം ഒക്കുമ്പോള്‍ ചൊവ്വ കയറി അങ്ങിരിക്കും.
ആകപ്പാടെ പുലിവാലായി.

ഒടുവില്‍ മൂന്നാന്‍ ക്ഷീണിച്ചവശനായി തല ചൊറിഞ്ഞ് നിന്നു.
“നീ തല ചൊറിയാതെ കാര്യം പറയു”
“അത് മാഷെ ഒരു കുട്ടിയുണ്ട് പക്ഷെ ടീച്ചറല്ല”
“ടീച്ചറല്ലെങ്കില്‍ എന്റെ പട്ടി വരും”
കുഞ്ചമ്പുമാഷിന് അരിശം വന്നു. ഹല്ലെ രാമായണം മുഴുവന്‍ വായിച്ചിട്ടും….
“കുട്ടി ടീച്ചറ് പണി പഠിച്ച് നില്ക്കുകയാണ്. അത് പറ്റോ?”
“എന്നാല്‍ നീ അത് നേരത്തെ പറയണ്ടേ. ഇത് മതി. ഇത് ധാരാളം”
ഇനി അധികം ആലോചിച്ച് സമയം കളയണ്ട.
പിന്നെ അത്… മൂന്നാന്‍ പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് കുഞ്ചമ്പുമാഷ് തടഞ്ഞു.
ഇനി ഒന്നും പറയണ്ട. ഇനി എന്തെങ്കിലും പൊരുത്തകേടുണ്ടെങ്കില്‍ വാഴ നാര് കൊണ്ട് എച്ച് കെട്ടാം.
നാളെ രാവിലെ തന്നെ പുറപ്പെട്ട് കളയാം. വൈകിയാല്‍ ആരെങ്കിലും കൈ വെച്ചാലോ.

അതിരാവിലെ തന്നെ അവര്‍ പുറപ്പെട്ടു. മൂന്നാന്‍, കുഞ്ചമ്പുമാഷ്, ഫല്‍ഗുണന്മാഷ്.
വഴിയില്‍ മൂന്നാന്‍ വാചാലനായി. പെണ്‍ വീട്ടുകാരുടെ വിശേഷങ്ങളുടെ പെരുമഴ.
“എന്തായാ‍ലെന്താ പെണ്ണിന് അഞ്ച് വയസ്സിന്റെ മുപ്പുണ്ട്. അതിന്റെ പക്വത ആ കുട്ടി കാണിക്കും മാഷെ. മാഷെ മോന്‍ ഭാഗ്യവാനാണ്”
കുഞ്ചമ്പുമാഷ് ഒളി കണ്ണിട്ട് ഫല്‍ഗുണനെ നോക്കി. മൂപ്പര്‍ പിന്‍സീറ്റിലിരുന്നു ദാമ്പത്യരംഗം സിനിമ സ്വപ്നം കാണുകയാണ് കുഞ്ഞിക്കൂനനെ പോലെ.
ഭാഗ്യം മൂന്നാന്‍ പറഞ്ഞത് അവന്‍ കേട്ടിട്ടില്ല. കേട്ടാല്‍ എന്തെല്ലാം വിശദീകരണം കൊടുക്കണം. ഷേക്സ്പ്പിയറ് ഇരുപത് വയസ്സിന് മൂത്ത സ്ത്രീയെയാണ് വിവാഹം കഴിച്ചത്. അങ്ങനെ എത്ര എത്ര മഹാന്മാര്‍. അവര്‍ക്കൊക്കെ ഒരു അമ്മയുടെ സ്നേഹം കിട്ടിയത് ഭാര്യയില്‍ നിന്നാണ്. അങ്ങനെ എന്തെല്ലാം ഗുണങ്ങള്‍.

“പിന്നെ മാഷിന് അറിയാമല്ലോ പെണ്ണിന്റെ അമ്മ കുറച്ച് കാലം ഒളിച്ചോടി പോയി ആരുടെയോ കൂടെ ലക്ഷദ്വീപില്‍ .”
“അച്ചാ..” പിറകില്‍ നിന്ന് ഫല്‍ഗുണന്മാഷ് ഉറക്കത്തില്‍ ഞെട്ടി വിളിച്ചു.
എന്താ മോനെ ഇതെല്ലാം വലിയ കാര്യമാണോ. കുറച്ച് കാലം ലക്ഷദ്വീപില്‍ അവരെന്തക്കയോ കാണാന്‍ പോയി പിന്നെ അവര്‍ അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്നില്ലെ. സീതാദേവിയാണ് അവള്‍ ലക്ഷദ്വീപിലെ സീതാദേവി. പൂവിട്ട് പൂജിക്കണം.

“മൂത്തവള്‍ ഒരു മുസ്ലിമിന്റെ കൂടെ പോയി രണ്ടാമത്തവള്‍ ക്രിസ്താനിയുടെ കൂടെ ഒളിച്ചോടി പോയി”

“അച്ചാ..” ഫല്‍ഗുണന്‍ പിന്നെയും ഞെട്ടി.

എന്താ മോനെ കൊച്ചു കുട്ടികളെ പോലെ. മതസൌഹാര്‍ദ്ദം പഠിപ്പിക്കുന്ന മതേതര രാജ്യത്തെ ഒരു ഉത്തമ അദ്ധ്യാപകനല്ലെ നീ.
എന്ത് നല്ല മതേതര സന്ദേശമാണ് ആ കുടുംബ്ബം തരുന്നത്. എത്ര മഹത്തായ മതസൌഹാര്‍ദ്ദ കുടുംബ്ബം.
അല്ലെങ്കില്‍ മോനെന്തിനാണ് അധികം വേവലാതി പെടുന്നത്. അപ്പം തിന്നാല്‍ പോരെ കുഴിയെണ്ണണോ.


മൂന്നാന്‍ എന്തിനാണ് ഇതൊക്കെ വിളമ്പുന്നത്. കുഞ്ചമ്പുമാഷ് മൂന്നാന്റെ ലക്കില്ലാത്ത വര്‍ത്തമാനം കേട്ട് അസ്വസ്ഥനാകാന്‍ തുടങ്ങി. ഇനി ഇവന്‍ വായ തുറക്കുന്നതിന് മുമ്പെ എന്തെങ്കിലും ചെയ്തെ പറ്റു. രണ്ട് നൂറിന്റെ നോട്ടെടുത്ത് മൂന്നാന്റെ വായില്‍ തിരുകി കയറ്റി.

പെണ്ണിനെ കണ്ടു. വീട് കണ്ടു. പറമ്പ് കണ്ടു. എല്ലാം ശുഭം.

കുഞ്ചമ്പുമാഷിന് ഒന്നും വേണ്ട. പെണ്ണിനെ മാത്രം മതി. പക്ഷെ ഒറ്റ ഡിമാന്റ്. പെണ്ണിന് ഒരു പത്ത് ലക്ഷം കൊടുക്കണം സ്കൂളില്‍ ചേരാന്‍.
അത് പെണ്ണിന്റെ വീട്ടുകാര്‍ തന്നെ സ്കൂള്‍ ഉടമസ്ഥന് നേരിട്ട് കൊടുത്താല്‍ മതി. കുഞ്ചമ്പുമാഷ് തൊടില്ല.

അടുത്ത ധന്യമൂഹര്‍ത്തത്തില് തന്നെ പാഞ്ചാലി ടീച്ചറ് ഫല്‍ഗുണന്റെ കരം ഗ്രഹിച്ചു. ഹൃദയം കവര്‍ന്നു.
ആദ്യ ദിവസം തന്നെ കുഞ്ചമ്പുമാഷ് പറഞ്ഞു. ഭക്ഷണം വെക്കല്‍,വസത്രം അലക്കല്‍, വീട് വൃത്തിയാക്കല്‍ ഇതൊക്കെ ഞാന്‍ ചെയ്തോളാം. നിങ്ങള്‍ സ്കൂള്‍ പണി ചെയ്താല്‍ മതി. പാഞ്ചാലിയ്ക്ക് ഇന്നലെ സമ്മതം.

രണ്ട് ദിനം കൊണ്ട് തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്ത് തുടങ്ങി. ഗണപതിയ്ക്ക് വെച്ചത് പട്ടി കടിച്ചു. രാവിലെ ഉച്ച രാത്രി കഞ്ഞി കഞ്ഞി കഞ്ഞി. എനിക്കിത് പറ്റില്ല. ശീലവുമില്ല. പാഞ്ചാലി ടീച്ചര്‍ പൊട്ടിത്തെറിച്ചു.
മോളെ ഇങ്ങനെയൊക്കെ ജീവിച്ചാലെ നിന്റെ മക്കളെ വാദ്ധ്യാര്‍ പണിക്ക് അയക്കാനുള്ള കാശ് ഉണ്ടാക്കാന്‍ പറ്റു. കുഞ്ചമ്പുമാഷ് സത്യം പറഞ്ഞുനോക്കി. കഞ്ഞിയാണ് എന്റെ അടിത്തറ. കഞ്ഞി കുടിച്ചാണ് ഞാന്‍ നേട്ടങ്ങള്‍ കൊയ്തത് ഇതൊക്കെ ഈ പുത്തന്‍ പെണ്ണിന് അറിയോ.

എനിക്ക് പിസ്സ വേണം ബറ്ഗര്‍ വേണം ചിക്കന്‍ വേണം ഒരു ഡ്രം കോക്കകോള വേണം. പാഞ്ചാലി ടീച്ചര്‍ മോഡേണ്‍കാരിയായി ഉരുക്ക് പോലെ നിന്നു. കുഞ്ചമ്പുമാഷ് കീഴടങ്ങി. ആയിക്കോട്ടെ അവള്‍ക്ക് അങ്ങനെ വേണമെങ്കില്‍ അങ്ങനെ. എനിക്ക് കഞ്ഞി തന്നെ മതി.

കാര്യങ്ങളങ്ങനെ മോഡേണായി വമ്പിച്ച പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് പോകുകയാണ്. സ്കൂളില്‍ പോകാന്‍ ഒരു കൈനെറ്റിക്ക് ഹോണ്ടയും സ്കൂട്ടറും വാങ്ങി. അത് കുറഞ്ഞ് പോയി എന്ന് തോന്നിയപ്പോള്‍ രണ്ട് കാറ് തന്നെ വാങ്ങി കളഞ്ഞു. ഗജരാജന്മാരെ പോലെ രണ്ട് കാറുകള്‍ വീടിന്റെ വലത്തും ഇടത്തും. ആനന്ദലബ്ധിക്കിനിയെന്തു വേണം. കുഞ്ചമ്പുമാഷ് കാറിനെ തൊട്ടും താലോടിയും ഉമ്മ വെച്ചും മസ്തകത്തില്‍ തല വെച്ചും ഹര്‍ഷപുളകിതനായി.

കാറ് തുടക്കലും വീട്ടിലെ പണികളും അതു കൂടാതെ വസ്ത്രം അലക്കലും….ദിവസം കൂടുന്തോറും വസ്ത്രങ്ങളുടേയും വിശിഷ്യാ അടി വസ്ത്രങ്ങളുടേയും എണ്ണം കൂടുന്നു, കുഞ്ചമ്പുമാഷെ നടുവൊടിയുന്നു.
“മോനെ പാഞ്ചാലിയോട് പറയണം ഇങ്ങനെ ദിവസവും തുണി മാറ്റരുതെന്ന്. അച്ചന്റെ നടു പോയി” സഹിക്കെട്ട് കുഞ്ചമ്പുമാഷ് ഫല്‍ഗുണനോട് പറ്ഞ്ഞു
കേള്‍ക്കാ ചെവി ഫല്‍ഗുണന്മാഷ് പുറം തിരിഞ്ഞു നിന്നു. സ്വയം ഏറ്റെടുത്തതല്ലെ അനുഭവിച്ച് തീറ്ക്കുക തന്നെ. പൃഷ്ഠം നോക്കി കുഞ്ചമ്പുമാഷ് എത്ര സമയം നില്‍ക്കും. വായ അടയ്ക്ക് പണി എടുക്ക് എന്ന ആപ്തവാക്യം കുഞ്ചമ്പുമാഷ് പൃഷ്ഠത്തില്‍ ക്ണ്ടു നിശബ്ധനായി.

കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാഞ്ചാലിടീച്ചറ് സ്കൂളില്‍ നല്ല പേര്‍ നേടി. പുകള്‍പറ്റ അദ്ധ്യാപിക, കുട്ടികളുടെ ആരാധനാപാത്രം, സ്കൂളിലെ സകല പരിപാടിയിലും സജീവസാന്നിദ്ധ്യം. നിറപകിട്ടാറ്ന്ന വേഷവിധാനങ്ങളില്‍ പാഞ്ചാലിടീച്ചറ് സ്കൂളില്‍ നിറഞ്ഞ് പൊലിഞ്ഞ് നിന്നു. പെണ്‍ക്കുട്ടികളായാല്‍ പാഞ്ചാലിടീച്ചറെ പോലെയാകണമെന്ന് അമ്മമാറ് പറഞ്ഞു തുടങ്ങിയ കാലം. ഒരു ജീവിതമെയുള്ളു അടിച്ചു പൊളിക്കണം. കാറും സ്കൂട്ടറും മാറി മാറി ഓടിച്ച് സകല സ്ഥലവും കറങ്ങി പാഞ്ചാലിടീച്ചറ് നാട്ടുകാരെ ഞെട്ടിച്ചു കളഞ്ഞു. കുഞ്ചമ്പുമാഷും ഫല്‍ഗുണന്മാഷും നാട്ടുകാരുടെ ഞെട്ടല്‍ കണ്ട് ഊറിച്ചിരിച്ചു. ഇത് ഒന്നുമല്ല കാണാന്‍ ഇനി എത്രയിരിക്കുന്നു എന്ന മട്ടില്‍ അച്ച്നും മകനും ഞെളിഞ്ഞിരുന്നു. ബലെ ഭേഷ്… ഗാലറിയിരുന്ന് കൈ അടിച്ച് വേണ്ടുവേളം പ്രോത്സാഹിപ്പിച്ചു.

പുതിയ ഫാഷനില്‍ എങ്ങനെ വസ്ത്രം അടിക്കണം, എത്ര താഴ്ത്തി ഏതൊക്കെ തരത്തില്‍ ബ്ലൌസിന്റ്റെ പിന്‍ഭാഗം തയ്പ്പിക്കാം എന്നൊക്കെ നാട്ടിലെ തയ്യല്‍ക്കാരെ പഠിപ്പിച്ചത് പാഞ്ചാലിടീച്ചറാണ്.

പാഞ്ചാലിടീച്ചറ് അങ്ങനെ അടിച്ചു പൊളിച്ച് ജീവിക്കുന്ന കാലത്ത് പൊടുന്നനെ ലോട്ടറി അടിച്ചത് പോലെ മൂന്ന് കുട്ടികളെ ഒരേ സമയത്ത് ഡെലിവറി ചെയ്ത് കളഞ്ഞു. ലാളിക്കാന്‍ കുഞ്ചമ്പുമാഷ് ഉണ്ടാകുമ്പോള്‍ പേറെന്തിന് വെവ്വേറെയാക്കണം. ഒന്നിച്ചായത് കൊണ്ടു പലതും ലാഭം എന്നെ കുഞ്ചമ്പുമാഷും കരുതിയുള്ളു.
പക്ഷെ പാഞ്ചാലിടീച്ചറ് അസ്വസ്ഥയായി. പായസം പട്ടി നക്കി കളഞ്ഞത് പോലെ ആയല്ലോ. അഞ്ച് വറ്ഷത്തേയ്ക്ക് വേണ്ടേ വേണ്ടെന്ന് പറഞ്ഞിട്ടു, ഒരു കണ്ട്രോളുമില്ലാത്ത ഈ മനുഷ്യന്‍ എന്റെ ജിവിതം കുട്ടിച്ചോറാക്കി. എന്റെ അംഗവടിവുകള്‍ എന്റെ സൌന്ദര്യം എന്റെ സ്വാതന്ത്ര്യം കണ്ണാടിയുടെ മുന്നിലിരുന്ന് പാഞ്ചാലിടീച്ചറ് നിലവിളിച്ചു. അലമുറയിട്ട് മുടിയഴിച്ചിട്ട് ഫല്‍ഗുണന്മാഷെ ശപിച്ചു. ഇനി എനിക്ക് നിന്റെ മുഖം കാണണ്ട ചതിയന്‍.
കിടപ്പറയില്‍ നോ എന്ട്രി ബോര്‍ഡ് വെച്ചു.

കുട്ടികളെ നോക്കുന്ന കാര്യവും കുഞ്ചമ്പുമാഷ് ഏറ്റെടുത്തു. മില്‍മാപാല്‍ കൊണ്ട് എങ്ങനെ കുട്ടികളെ വളറ്ത്താമെന്ന ഒരു ഗവേഷണവുമായി. മില്‍മാപായ്ക്കറ്റ് അരയില്‍ കെട്ടി കുട്ടികളെ പാ‍ലൂട്ടി മുത്തച്ചന്‍. മനുഷ്യന്‍ മാത്രമല്ല പന്നികള്‍ക്കും കുട്ടികളില്ലെ.
കുട്ടികള്‍ തൂറിക്കൂട്ടിയ തുണികളും അലക്കണം. വയസ്സ് കൂടുംതോറും ജോലി ചെയ്യനുള്ള കഴിവും കൂടുമെന്ന് കുഞ്ചമ്പുമാഷിന് അറിയാം.

പാഞ്ചാലിടീച്ചറ്യ്ക്ക് മിണ്ടാട്ടം ഇല്ലാതായി. ഊണിനാശ കുറഞ്ഞു. നിദ്ര രാത്രിയില്‍ കൊഞ്ഞനം കുത്തി തുടങ്ങി.

ഘോരകാറ്മേഘങ്ങള്കകി്ടയില്‍ വെള്ളിടിവെട്ടി. മഴ കാത്ത് കിടന്ന വേഴാമ്പലിന്റെ വായിലേക്ക് ദേവേന്ദ്രന്മാഷ് പെയ്തിറങ്ങി. രംഭ തിലോത്തമമാരുടെ ഇടയില്‍ അരയന്നം പോലെ കിടന്ന് വിലസിയ ദേവേന്ദ്രന്മാഷ് എങ്ങനെ ഈ കടവില്‍ അടുത്തെന്നോറ്ത്ത് പാഞ്ചാലിടീച്ചറ് പോലും അതിശയിച്ചു.

മുമ്പെങ്ങുമില്ലാത്ത ഒരു വല്ലാത്ത ആകറ്ഷണം.
പല വട്ടം ചേര്‍ന്നിരുന്നിട്ടും തോന്നാത്ത മോഹാവേശം.
എന്തെന്നറിയില്ല എങ്ങനെയെന്നറിയില്ല
കരളിലൊരു മുളപൊട്ടി പടറ്ന്ന് പന്തലിച്ചത്
എന്തോ ഏതോ നിര്‍വ്വചനാതീതം.

ക്രിക്കറ്റ് കളിക്കുമ്പോള്‍ ജിതേന്ദ്രന്‍മാഷെ എത്രയോ പ്രാവശ്യം നോക്കിയിരുന്നിട്ടുണ്ട്. കൈയടിച്ച് അനുമോദിച്ചിട്ടുണ്ട്. പാട്ട് കേട്ട് കുളിര്‍ കോരിയിരുന്നിട്ടുണ്ടു. സ്കൂളിലെ പല പരിപാടികള്‍ക്കും ഒന്നിച്ച് സംഘാടകരായിട്ടുണ്ട്. അന്നൊന്നും തോന്നാത്ത അടുപ്പം. അതാ പറഞ്ഞത് ചേരേണ്ടതേ ചേരു. മൈഡ് ഫോര്‍ ഈച്ചതര്‍.
രണ്ട് പേരും വിവാഹിതര്‍,
വിവഹ അനുഭവ സമ്പത്ത് പെരുത്ത്,
രണ്ട് പേര്‍ക്കും മൂന്ന് കുട്ടികള്‍ വീതം,
രണ്ട് പേര്‍ക്കും ഒരേ സ്കൂളില്‍ പണി,
പുരോഗമനച്ചിന്തയില്‍ രണ്ട് പേരും ഒപ്പത്തിനൊപ്പം.
പൊരുത്തങ്ങള്‍ ഏറെയുണ്ടു പാണന് പാടാന്‍.
ജാതക ദോഷം ബ്രഹ്മാവിന് തടുക്കാന്‍ പറ്റോ?

ഇനിയെന്തിന് അമാന്തിക്കണം. ഉല അണയും മുമ്പെ ഇരുമ്പ് കൊളുത്തിടുക തന്നെ.
രണ്ട് ടിക്കറ്റ്, രണ്ട് ചെറിയ ബാഗ്, മനസ്സില്‍ നുരയന്ന വലിയ മോഹങ്ങള്‍.
ഭാരിച്ച ഭാണ്ഡങ്ങള്‍ ആര്‍ക്ക് വേണം. കുടുംബ്ബം, കുട്ടികള്‍, ആചാരങ്ങള്‍.
അഭിശപ്ത ഭൂതം പോയി തുലയട്ടെ വറ്ത്തമാനവും ഭാവിയും ഏറെയുണ്ട് വെട്ടിപ്പിടിക്കാന്‍.
സ്വയം തോന്നിയ വഴിക്ക് പോകുന്നവറ്ക്ക് എന്ത് നിയമങ്ങള്‍ എന്ത് ബാധ്യതകള്‍. കണ്ട വഴിയെ പോകുക അത്ര തന്നെ.

അന്ന് വൈകുന്നേരം വളരെ നേരം വൈകിയാണ് ഫല്‍ഗുണന്മാഷ് വന്നത്. പക്ഷെ പാഞ്ചാലിടീച്ചറ് വന്നിട്ടില്ല. സ്കൂളില്‍ അന്വഷിച്ചപ്പോള്‍ നേരത്തെ പോയെന്നാണ് അറിഞ്ഞത്. പിന്നെ എവിടെ പോയി. ഫല്‍ഗുണന്മാഷെ ലോകം കീഴ്മേല്‍ മറിഞ്ഞു.
കുട്ടികള്‍ കീറികളിച്ച് കൊണ്ടിരുന്ന കടലാസ് സാക്ഷി. കീറിയ കടലാസ് ഒത്ത് വെച്ചപ്പോള്‍ പാഞ്ചാലിടീച്ചറിന്റെ മുഖം തെളിഞ്ഞു.

ഞങ്ങള്‍ പോകുന്നു.
കുടുംബ്ബം തകരുകയും സ്ത്രീയും പുരുഷനും സ്വതന്ത്രരാകുകയും കുട്ടികള്‍ നാടിന്റെ സമ്പത്താകുകയും ചെയ്യുന്ന ഒരു സുന്ദര ലോകം വരുമ്പോള്‍ ഞങ്ങള്‍ തിരിച്ചു വരും. അത് വരെ ഞങ്ങളെ അന്വേഷിച്ച് വന്ന് ദ്രോഹിക്കരുത്.

ഫല്‍ഗുണന്മാഷെ ലോകം ഒരിക്കല്‍ കൂടി കീഴ്മേല്‍ മറിഞ്ഞു.
കണ്ണില്‍ ഇരുട്ട് കയറി.
കുട്ടികള്‍ രാക്ഷസന്മാരെ പോലെ കരയാന്‍ തുടങ്ങി.

നാട്ട് നടപ്പ് അനുസരിച്ച് പോലീസില്‍ ഒരു പരാതി കൊടുക്കണം. അല്ലെങ്കില്‍ വാദി പ്രതിയാകും. പാഞ്ചാലിടീച്ചറെ ആരോ തട്ടി കൊണ്ടുപോയെന്ന് പറഞ്ഞു ഒരു പരാതി കൊടുത്തു.

സുകുമാരക്കുറുപ്പിനെ പിടിച്ചില്ലെങ്കിലും ഇവരെ ഞങ്ങള്‍ പിടിക്കുമെന്ന് പോലീസ് കട്ടായം പറഞ്ഞു. വാസ്തവം കൃത്യം മൂന്നാം നാള്‍ അവരെ പൊക്കി പോലീസ് അന്തമാനില്‍ നിന്ന്. ബന്ധുജനാദികളെ വിളിച്ചു വരുത്തി വിചാരണ തുടങ്ങി.
പീഢനം സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നാട് വിട്ടതെന്ന് പാഞ്ചാലി ടീച്ചര്‍ ഹൃദയം പൊട്ടി കരഞ്ഞു പറഞ്ഞപ്പോള്‍ പോലീസ് എമാന്‍ കുഞ്ചമ്പുമാഷെ ഒന്നു തുറിച്ചു നോക്കി. കുഞ്ചമ്പുമാഷ് ഒന്നു കിടുങ്ങി. “ഏയ് ഞാനൊന്നും ചെയ്തിട്ടില്ല. അടി വസ്ത്രം അലക്കുകയല്ലാതെ എന്റെ പൊന്നു സാറെ എന്നെ രക്ഷിക്കണം” കുഞ്ചമ്പുമാഷ് പോലീസുകാരന്റെ കാല്‍ പിടിച്ചു പറഞ്ഞു.
പീഢനക്കഥകള്‍ കേട്ട് കരിങ്കല്ല് മാനസമുള്ള പോലീസ് പൊട്ടികരഞ്ഞു. കരഞ്ഞ് മൂക്ക് പിഴിഞ്ഞ് പാഞ്ചാലിയുടെ സാരി കൊണ്ട് പോലീസ്
മുഖം തുടച്ചു. ഗദ്ഗദപൂര്‍വ്വം പോലീസ് പാഞ്ചാലിയെ കാമുകന്റെ കൂടെ പോകാന്‍ സവിനയം അനുവദിച്ചു.

കുഞ്ചമ്പുമാഷും പരിവാരങ്ങളും വാ പിളര്‍ന്ന് പൊന്നു ഉരുക്കുന്നിടത്തെ പൂച്ചകളായി.
ഫല്‍ഗുണന്മാഷ് കരഞ്ഞ് അലമ്പാക്കുന്ന കുട്ടികളെ കെട്ടഴിച്ച് വിട്ടു.
പാഞ്ചാലി പ്ലീസ്….
നിലവിളിച്ച് വരുന്ന കുട്ടികളെ വകഞ്ഞുമാറ്റി പാഞ്ചാലി കൊടുങ്കാറ്റായി അകന്ന് പോയി.
കന്നുകാലികള്‍ക്ക് കുട്ടികളുണ്ടാകുന്നില്ലെ അവര്‍ വളരില്ലെ. അത്രയെ ഉള്ളു ഇതും. വാ കീറിയ ദൈവം ചോറിനുള്ള വഴിയും കാണും.
അല്ലാതെ കണ്ടവന്റെ കുട്ടിയേയും നോക്കി ജീവിച്ചാല്‍ എന്റെ ജിവിതം എന്തിന് കൊള്ളാം. എന്റെ പാരമ്പര്യം ആര് കാക്കും. എന്റെ പരദൈവങ്ങളെ തുണ. എന്റെ അമ്മ പെങ്ങമാരെ നിങ്ങളെന്റെ വഴി കാട്ടി. പാഞ്ചാലി പുകച്ചുരുളായി വാനില്‍ അലിഞ്ഞു.

താന്‍ താലോലിച്ച് വളര്‍ത്തിയ ലക്ഷങ്ങള്‍ അകന്ന് പോകുന്നത് കാണാന്‍ കരുത്തില്ലാതെ കുഞ്ചമ്പുമാഷ് മുഖം കുനിച്ച് നിന്നു.

തിറ കഴിഞ്ഞിട്ടും പൂരപ്പറമ്പില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുഞ്ചമ്പുമാഷേയും പരിവാരങ്ങളേയും നോക്കി പോലീസ് ചോദിച്ചു “ ങും.. ഇനി എന്താ കാര്യം ആ കുട്ടി മൂന്ന് കുട്ടികളെ നിങ്ങള്‍ക്ക് തന്നില്ലെ. അതില്പരം എന്ത് ത്യാഗമാണ് ചെയ്യേണ്ടത്. ഇക്കാലത്ത് ഇത്ര വലിയ ദാനം ആരാണ് ചെയ്യുക. ആ കുട്ടികളെ നന്നായി വളര്‍ത്താന്‍ നോക്ക്”

കുട്ടികളെ കെട്ടിവലിച്ച് നടക്കുന്നതിനിടയല്‍ കുഞ്ചമ്പുമാഷിന്റെ തലയില്‍ ഒരു ബള്‍ബ് കത്തി. ഐഡിയ. ചിന്തിക്കാന്‍ നിരവധി കാരണങ്ങളുണ്ടു. ദേവേന്ദ്രന്‍മാഷെ ഭാര്യ ദമയന്തി. ദമയന്തി ടീച്ചര്‍. ഫല്‍ഗുണനെ പോലെ തുല്യ ദു:ഖിത. സറ്വ്വോപരി ടീച്ചറ്. ഭാഗ്യഹീനയായ അവള്‍ക്കും ഒരു ജീവിതം വേണം. സംഭവിച്ചതൊക്ക നല്ലത് ഇനി സംഭവിക്കാന്‍ പോകുന്നതും.

ഭറ്ത്ത്ര് വിയോഗയായ ദമയന്തി ടീച്ചര്‍ മോഹാലസ്യത്തില്‍ നിന്നുണര്‍ന്നത് അഞ്ചാം നാള്‍.
“മോളെ കഴിഞ്ഞതൊക്ക കഴിഞ്ഞു. ഇനി അതിനെപ്പറ്റി ചിന്തിച്ചിട്ട് കാര്യമില്ല. എന്റെ മകന്‍ ഫല്ഗുണന് മോളൊരു ജീവിതം കൊടുക്കണം. മോള്‍ക്കെ അതിന് കഴിയൂ”. കുഞ്ചമ്പുമാഷ് ഒറ്റശ്വാസത്തില്‍ പറഞ്ഞു.

ദമയന്തിയ്ക്ക് ഇനി ചിന്തിക്കാന്‍ എന്തുണ്ടു. സുന്ദരിയായ ദമയന്തിടീച്ചറെ കല്യാണം കഴിക്കുന്നതിന് ഫല്‍ഗുണന്‍മഷയ്ക്കും രണ്ടാമതൊന്ന് ചിന്തിക്കാനില്ല. പണ്ടെ കണ്ടതാണീ മുഖം. പാഞ്ചാലിയെ കല്യാണം കഴിക്കുന്നതിന് മുമ്പ് ദമയന്തിടീച്ചറെ കിട്ടിയിരുന്നെങ്കില്‍ കല്യാണം കഴിക്കാമായിരുന്നു…….എന്നൊരു ജയന്‍ സ്റ്റൈയിലില്‍ ഫല്‍ഗുണന്‍മാഷ് പറഞ്ഞേനെ…..

വാദ്ധ്യാര്‍കുടുംബ്ബത്തിന്റെ അന്തസ്സ് നിലനിര്‍ത്താന് കുഞ്ചമ്പുമാഷ് ഉടനെ തന്നെ ഈ വിവാഹം നടത്തി.

ഞങ്ങള്‍ രണ്ട് ഞങ്ങള്‍ക്ക് ആറ്. സന്തുഷ്ട കുടുംബ്ബം. സംതൃപ്ത കുടുംബ്ബം.

ബാലവാടി തുടങ്ങാനുള്ള കുട്ടികളായല്ലോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുഞ്ചമ്പുമാഷ് പറയും “ അതെ ഇതെന്റെ ഭാഗ്യം തന്നെ. ഇതൊന്നും നിനയ്ക്ക് ഈ ജന്മത്തില്‍ കഴിയില്ല”
അച്ചാ ബഹുത്തച്ചാ..
പാലത്തിനടിയിലൂടെ പിന്നെയും വെള്ളമൊഴുകി.
പിന്നെയും വിഷു വന്നു ഓണവും വന്നു.
കാലവര്‍ഷം വന്നു പൊരിവേനല്‍ വന്നു.

ദേവേന്ദ്രന്‍മാഷ് സ്കൂളില്‍ തിരിച്ചെത്തി. ഐസ് പോയ കോലു പോലെ. പാഞ്ചാലി ടീച്ചര്‍ ഒരു ഭീമന്റെ കൂടെ ഒളിച്ചോടി പോയി പോലും.
ഒരാഴച്ച കാത്തിരുന്നു മടുത്ത ജിതേന്ദ്രന്മാഷ് തിരിച്ചു വന്നു.
കലിയിറങ്ങിയ നളനെപോലെ നമ്രശിരസ്ക്കനായി ദേവേന്ദ്രന്‍മാഷ് ദമയന്തിയ്ക്ക് അടിയറ പറഞ്ഞു.
“പ്രിയെ എന്നോട് ക്ഷമിക്കു. എന്താണ് ചെയ്തെന്ന് എനിക്കറിയില്ല. എല്ലാം ഒരു ഭൂതാവേശം പോലെ. എന്തെക്കയൊ കാട്ടികൂട്ടി.
എവിടെയൊക്കയോ കറങ്ങി. കോണ്‍ക്രീറ്റ് വനങ്ങളില്‍ അലഞ്ഞു. ഇന്ന് ഞാന്‍ എല്ലാം തിരിച്ചറിയുന്നു. ദമയന്തി നീയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എന്നോട് കരുണ കാണിക്കു. നമുക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാം. പ്ലീസ്.”

കദനകഥ കേട്ട് ദമയന്തി തരളിതയായി. ഒരു നിമിഷം പഴയ പൂക്കാലത്തേക്ക് തിരിച്ചു പോയി. ഈ പാവം മനുഷ്യന് ആറ്ക്കാണ് മാപ്പ് കൊടുക്കാന്‍ കഴിയുക, ദമയന്തിയ്ക്ക് അല്ലാതെ. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയ ആവേശത്തില്‍ അത് ഇനി ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ ദമയന്തി ദേവേന്ദ്രന്‍മാഷെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു. വന്യമായി. ഗാഢമായി.

കുഞ്ചമ്പുമാഷും ഫല്‍ഗുണന്‍മാഷും ആറ് കുട്ടികളും തനിച്ചായി. അനാഥരായി.
കലപില കൂട്ടി വാവിട്ട് നിലവിളിക്കുന്ന കുട്ടികള്‍ക്കിടയില്‍ അവശനായ ഫല്‍ഗുണനെ നോക്കി കുഞ്ചമ്പുമാഷ് ഉറക്കെ പ്രഖ്യാപിച്ചു.

തളരരുത് മകനെ. ഇനി നിനയ്ക്ക് പ്രസവിക്കാന്‍ കഴിയാത്ത ഒരു ടീച്ചറെയാണ് വേണ്ടത്.
അരയില്‍ ചുരിക ചുറ്റി അച്ചന്‍ പുറപ്പടുകയായി.
ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട് നിനയ്ക്ക്.
അച്ചനെ അനുഗ്രഹിക്കുക.
അച്ചന്‍ പോയി വരട്ടെ.
വിജയീ ഭവ:

ചന്തിക്ക് പാളകെട്ടിയ മുന്‍കൂറ് ജാമ്യം: ഇതിലെ കഥാപാത്രങ്ങളെ കണ്ടിട്ട് ഇത് താന്‍ തന്നെ അല്ലയോ എന്ന് ആരെങ്കിലും ഉത്പ്രേക്ഷിച്ച് ഉപമിച്ച് ബഹുവ്രീഹിയാകുന്നുവെങ്കില്‍ അത് കേവലം ദൈവത്തിന്റെ വികൃതിമാത്രമാണ്. അതിന് ആരും ഉത്തരവദിയല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.

Sunday, July 12, 2009

ജീവിതം ആനന്ദകരമാക്കുക (Life is Beautiful)

ഒരു ബാങ്കിന്റെ പരസ്യം വായിക്കുക.
നിങ്ങള്‍ പണമില്ലാത്തത് കൊണ്ട് ദു:ഖിതനാണോ.
എങ്കിലിതാ നിങ്ങളുടെ ജീവിതത്തിലേക്ക് ശാന്തിയും സന്തോഷവും കൊണ്ടുവരാന്‍ ബാങ്കിന്റെ വാതായനങ്ങള്‍ നിങ്ങള്‍ക്കായി മലറ്ക്കെ തുറന്നിട്ടിരിക്കുന്നു.
മടിച്ച് നില്‍ക്കാതെ വരിക.
കടം എത്ര വേണമെങ്കിലും തരാം.
ചുവപ്പ് നാടകളുടെ നൂലാമാലയില്ല.
നിരവധി രേഖകള്‍ വേണ്ട.
ഈസി ലോണ്‍.
രണ്ട് നിമിഷം കൊണ്ട് പൂറ്ത്തിയാക്കാവുന്ന ലോണ്‍ ആപ്ലിക്കേഷന്‍.
ഇനി പറയുമോ നിങ്ങളുടെ ജീവിതം സുരക്ഷിതമല്ലെന്ന്?
ആഘോഷിക്കു ദിനങ്ങളെല്ലാം.
വാരാന്ത്യങ്ങള്‍ അടിപ്പൊളിയാക്കു
ഭയമെന്തിന് കൂടെ ഞങ്ങളുണ്ടല്ലോ.
കീശയില്‍ പണമെന്തിന് കാറ്ഡുകള്‍ ഉണ്ടല്ലോ!

മാസാവസാനം ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് വന്നപ്പോള്‍ അതിന്റെ അടിയില്‍ ചെറിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
കടവും പലിശയും കൃത്യസമയത്ത് അടച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ ശാന്തിയും സമാധാനവും ജീവിതകാലം മുഴുവന്‍ നിലനിറ്ത്താം. ഒഴിവുകാലം സന്തോഷകരമാക്കാം. അല്ലെങ്കില്‍ പലിശയുടെ മുകളില്‍ പലിശ കൂടി വലിയൊരു കടബാധ്യതയായി മാറും. അതും അടച്ചില്ലെങ്കില്‍ നിങ്ങളുടെ ജംഗമസ്ഥാവര സ്വത്തുക്കള്‍ ജപ്തി ചെയ്യുകയോ, നിങ്ങളെ ജയിലിലാക്കുകയോ ചെയ്യും.

ബാങ്കില്‍ പണം അടച്ച് ആ‍നന്ദം വാങ്ങാന്‍ മറക്കരുതെ……