Thursday, October 30, 2008

ടിയാന്റെ സ്ഥലം (ഏനെന്ത് ചെയ്യണം തമ്പ്രാക്കളെ?)

സര്‍ക്കാര് പറഞ്ഞു ടിയാന്‍ സര്‍ക്കാര് സ്ഥലം കൈയ്യേറിയെന്ന്.
ടിയാന്‍ പറഞ്ഞു ഒരിഞ്ച് പോലും ഇല്ല.
അന്വേഷണ കമ്മീഷന്‍ പറഞ്ഞു ടിയാന്‍ അമ്പതിനായിരം ഏക്ര കൈയ്യേറിയെന്ന്.
ടിയാന്‍ പറഞ്ഞു ഒരു തരി മണ്ണ് പോലും ഇല്ല.
"ടിയാന്റെ സ്ഥലം തൊടാന്‍ സര്‍ക്കാറിന് ധൈര്യം ഉണ്ടോ"ശകുനി പ്രതിപക്ഷം സര്‍ക്കാറിനെ വെല്ലുവിളിച്ചു. ഭരണഘടക കഷികളുടെ മുറുമുറുപ്പുകള്ക്കിടയില് കേട്ടത് പാതി കേള്‍ക്കാത്തത് പാതി സറ്ക്കാറ് മുഖ്യന്‍ പട നയിച്ചു, കാടു കയറി.
ടിയാന്റെ പറമ്പില്‍ കൊടി നാട്ടി.
പത്തേക്ര പിടിച്ചെടുത്തതായി വിളംബരം ചെയ്തു.
ടിയാനും ടിയാന്റെ മാധൃമങ്ങളും ഒന്നിച്ചു പറഞ്ഞു കൊടി നാട്ടിയത് സറക്കാരിന്റെ ഭൂമിയില്‍ തന്നെ.
പിന്നേയും പിടിച്ചു പത്തേക്ര അമ്പതേക്ര ആയിരം ഏക്ര.
തഥൈവ പിന്നേയും പഴയ പല്ലവി തന്നെ..
ടിയാനും ടിയാന്റെ മാധൃമങ്ങളും ഒന്നിച്ചു പറഞ്ഞു കൊടി നാട്ടിയത് സറക്കാരിന്റെ ഭൂമിയില്‍ തന്നെ.
കേട്ടും കണ്ടും നിന്നവര്‍ക്ക് അരിശം കയറി.
“എന്തൂട്ട് ശവി ഈ പറേണ്. ഇയാള്‍ക്ക് സ്വന്തമായി ഒന്നുമില്ലെ. ഇയാള്‍ നില്‍ക്കണ സ്ഥലം പിടിച്ചാലും ഇയാള്‍ ഇത് തന്നെ പറയും. കള്ള തിരുമാലി.”
“അതന്ന്യാ ശരി.ഇയാള്‍ക്ക് സ്വന്തമായി ഒരിഞ്ച് സ്ഥലമില്ല. പിന്നെ ആകെ ഉള്ളത് സറ്ക്കാറ് സ്ഥലമാണ്. അത് കുറെശെ കുറെശെ സറ്ക്കാറ് തന്നെ പിടിച്ചു കൊണ്ടു പോകുന്നു. അത്രന്നെ.”
വന്‍കിടക്കാരുടെ കൈയേറ്റം ശിക്ഷിക്കാന്‍ ധൈര്യം കാണിക്കുന്ന സറ്ക്കാറ് വരുന്നത് വരെ ഈ കള്ളനും പോലീസും കളി തുടരും. വന്‍കിടക്കാരുടെ സ്വാധീനം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉദ്ദ്യോഗസ്ഥതലത്തിലും തുടരുന്നത് വരെ ഈ കളി അവസാനിക്കില്ല. അതെ സമയം കാടിന്റെ അധിപരായ ആദിവാസികള്‍ക്ക് ഭൂമിയില്ലാതാ‍കുന്നു. പെരുവഴിയില്‍ ഭൂമിക്കായി കുത്തിയിരിപ്പ് സമരം നടത്തുന്നു കാട്ടിന്റെ മക്കള്‍.
കാടുമില്ല
കാട്ടിലെ തേനുമില്ല.
മാന്തി തിന്നാന്‍ കിഴുങ്ങുമില്ല.
മുയലിനെ പിടിക്കാന്‍ ചെന്നപ്പോള്‍
വനപാലകരെത്തി എങ്ങളെ തുരത്താന്‍.
വയറ്റത്തടിച്ച് ഇച്ചിരി മണ്ണിരന്നപ്പോള്‍
കിട്ടി, പൂരത്തെറിയും പിന്നെ പൊതിരെത്തല്ലും.
നാട്ടിലിറങ്ങിയപ്പോള്‍
പെണ്ണിന്റെ മാനവും പോയി.
ഇനി ഏനെന്ത് ശെയണം പാര്‍ട്ടി തമ്പ്രാക്കളെ?

Thursday, October 23, 2008

ചിന്താവിഷ്ടയായ സൈനബ - അപവാദം അഥവ നവീന സദാചാരം (ഭാഗം രണ്ട്)

അലാറം നാല് വട്ടം അലറി വിളിച്ചിട്ടും സൈനബയ്ക്ക് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. പുറത്ത് മഴ പെയ്യുകയാണ്. മഴ കൊണ്ടുവന്ന തണുപ്പില്‍ പുതപ്പ് മാറ്റാന്‍ മടി. ഇടയ്ക്കിടെ ഇടിയും മിന്നലും. കാറ്റ് ജനല്‍ഗ്ലാസ്സ് അടിച്ച് പൊളിക്കുമോ ആവോ.

അലാറത്തെ പേടിപ്പിച്ച് ഇങ്ങനെ ഉറങ്ങാന്‍ എന്തോ ഒരു സുഖം. പുലറ്ച്ചെ ഇടവിട്ടുള്ള ചെറുമയക്കങ്ങള്‍, എന്ത് സുഖമാണെന്നോ.

മഴക്ക് ശക്തി കൂടി വരുകയാണ്. മഴ ഇങ്ങനെ പെയ്താല്‍ വടക്കെപ്പുറത്തെ മതില്‍ ഇന്ന് തന്നെ ഇടിഞ്ഞു വീഴുമെന്ന് തോന്നുന്നു. ഏത്ര ദിവസമായി വേലായുധനോട് പറഞ്ഞിട്ട്, അതൊന്ന് ഉറപ്പിച്ച് കെട്ടാന്‍. പണിക്കാരെ കിട്ടാനില്ലത്രെ. ഒരു കാര്യം ചെയ്ത് കിട്ടാന്‍ എത്ര പേരുടെ കാല് പിടിക്കണം. ഭരതേട്ടന് ഇതെന്തെങ്കിലും അറിയണോ. പണമുണ്ടായാല്‍ ചെയ്യാന്‍ ആളേയും കിട്ടുമെന്നാണ് വിചാരം.
സ്റ്റീല്‍ ഷീറ്റില്‍ മഴ പെരുമ്പറ കൊട്ടി തുടങ്ങി. പെരുമ്പറ അലോസരമായി. രസം പിടിച്ച് വരുന്ന മയക്കത്തിന്റെ സുഖം പോയി. ഇനി ഉറങ്ങിയാല്‍ ശരിയാവില്ല്. അഞ്ച് മണി കഴിഞ്ഞു. ഇന്ന് ഷീലയെ സ്കൂളില്‍ പറഞ്ഞയക്കണം. രണ്ടു ദിവസമായി പനിയെന്നും പറഞ്ഞിട്ട് സ്കൂളില്‍ പോയില്ല. ഇന്ന് എങ്ങനയെങ്കിലും പറഞ്ഞയക്കണം.

കണ്ണാടിയില്‍ നോക്കി മുടി ചീകി കെട്ടുമ്പോള്‍ ആലോചിച്ചു.
ഇപ്പോള്‍ ഭരതേട്ടന്‍ എന്ത് ചെയ്യുകയായിരിക്കും. ബാത്ത് റൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. എഴെട്ട് പേറ് ഒന്നിച്ച് താമസിക്കുന്ന മുറിയില്‍ അതിരാവിലെ എഴുന്നേറ്റില്ലെങ്കില്‍ ബാത്ത് റൂം ഒഴിഞ്ഞ് കിട്ടില്ല. അന്ന് ഒഫിസില്‍ എത്താന്‍ ലേറ്റ് ആകും. എത്രോട്ടം പറഞ്ഞു ഞങ്ങളേയും കൊണ്ടുപോകാന്‍. പറ്റില്ലാത്രെ. ഭയങ്കര വാടകയാപോലും. ദുബായിലെ ജീവിത ചെലവ് താങ്ങാന്‍ പറ്റില്ലാത്രെ. വേണ്ട കണ്ട ഹോട്ടലലിലെ ചോറും കഴിച്ച് തടി കേടാക്കിക്കോട്ടെ. ആറ്ക്കാ ചേതം. എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞതാണ് മസ്ക്കറ്റിലെ ജോലി കളഞ്ഞ് ദുബായില്‍ പോകണ്ടാന്ന്. കേട്ടില്ല. അല്ലെങ്കിലും പെണ്ണുങ്ങളുടെ വാക്കിന് വിലയില്ലല്ലോ. അപ്പോ പറഞ്ഞു മസ്ക്കറ്റിനെക്കാള്‍ ദുബായിയാണ് നല്ലതെന്ന്. ഇപ്പോ പറയണ് ഏജന്റ് ചതിച്ചൂന്ന്.
എനിക്ക് ഇത് തന്നെ വരണം.
പാല്‍ തിളച്ച് മറഞ്ഞു, സ്റ്റൌ കെട്ടു.
ശോ..ഇനി ഇത് കത്തിക്കാന്‍ മെനക്കേടാണ്.
സ്റ്റൌ തുടച്ച് കത്തിയ്ക്കുന്നതിനിടക്ക് സൈനബയ്ക്ക് കുറ്റബോധം തോന്നി.
ഒരു നിമിഷം ഞാന്‍ ഭരതേട്ടനെ കുറ്റപ്പെടുത്തിയോ? ശ്ശെ.. ഇല്ല.
ഭരതേട്ടനെ മാത്രം എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും? രണ്ടു പേരുടെയും വീട്ടുകാറ് എതിറ്ത്ത് നിന്നപ്പോള്‍ ഞാനായിരുന്നു ഭരതേട്ടന് ശക്തി കൊടുത്തത് കല്യാണം കഴിക്കാന്‍. കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ മുമ്പയിലേക്ക് പോയത് കൊണ്ടു ഇവിടത്തെ പുകിലൊന്നും കാണേണ്ടി വന്നില്ല. പിന്നെ ഏഴെട്ട് വറ്ഷം മസ്ക്കറ്റിലും.
അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ മതങ്ങളോ ദൈവങ്ങളോ ചിഹ്നങ്ങളോ ഒന്നുമില്ലായിരുന്നു.
പ്രണയം.
കടുത്ത പ്രണയം.
മഴയെ പോലെ മണ്ണില്‍ ഊറ്ന്നിറങ്ങിയ പ്രണയം.
ഭൂമിയും ആകാശവും
തീരവും തിരമാലകളേയും പോലെ.

അപ്പോള്‍ മറ്റൊന്നും അവിടെ ഇല്ലായിരുന്നു.
കാന്തിക വലയത്തിലൂടെ തിളങ്ങുന്ന ഒറ്റയടിപ്പാത.
പ്രണയസാഫല്യത്തിലേക്കുള്ള ഒറ്റയടിപ്പാത മാത്രം.
തിരിച്ചു പോകാന്‍ പറ്റാത്ത മുന്നോട്ടുക്കുള്ള പാത മാത്രം.
നടന്ന് തീറ്ന്ന പാതകള്‍ മുറിഞ്ഞ് പോയികൊണ്ടേയിരുന്നു.
ഒരിക്കലും തിരിച്ച് കൂടിചേരാതിരിക്കാന്‍.

തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം. എല്ലാം എങ്ങനെ സംഭവിച്ചു. എല്ലാം ദൈവഹിതമായിരിക്കും. അല്ലെങ്കിലും ഒന്നിനും തടുക്കന്‍ കഴിഞ്ഞില്ലല്ലോ. ഇരുപത് വറ്ഷം ചിരിച്ച് സന്തോഷിച്ച് ജീവിച്ചവരെ എങ്ങനെ പിരിയാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ അവറ്ക്ക് ഞങ്ങളെ എന്തുകൊണ്ടു ഉള്‍ക്കൊള്ളന്‍ കഴിഞ്ഞില്ല.
മതങ്ങളും അനുഷ്ഠാനുങ്ങളും ആചാരങ്ങളും സാമൂഹ്യ മാന്യതയും ഒക്കെയായിരുന്നു അവറ്ക്ക് വലുത്. അതിന് വേണ്ടി ഒരു ബലി കൊടുക്കാന്‍ പോലും തയ്യാറാണ്. ചാവേറ്കളാകാനും. എന്നിട്ട് മതാന്ധത ദൈവസൃഷ്ടികളെ തന്നെ കൊന്നുകൊണ്ടേയിരിക്കുന്നു.
ഞങ്ങള്‍ പൂക്കളേയും പൂമ്പാറ്റെകളേയും നക്ഷത്രങ്ങളേയും സ്വപ്നം കണ്ടു.
ബന്ധനങ്ങളില്ലാത്ത പക്ഷികളെയും മൃഗങ്ങളേയും സ്വപ്നം കണ്ടു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള നല്ല മനുഷ്യരെ സ്വപ്നം കണ്ടു.

മഴ താണ്ഡവ നൃത്തം നിറ്ത്തി മുറ്റത്തിന്റെ അതിരിലൂടെ ഒലിച്ചുപോയി.
മുറ്റത്ത് വെയില്‍ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു.
“ഷീലെ എഴുന്നേല്‍ക്കു. സമയം കുറെയായി.”
“മമ്മി രണ്ട് മിനിറ്റ്. പ്ലീസ്.”
കണ്ണ് തുറന്ന് മുഖം തിരിച്ച് അവള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. ഇനി എത്ര രണ്ട് മിനിറ്റുകള്‍.
ഇനി ഇവളെ കുലുക്കി കുലുക്കി ഉണറ്ത്തി എഴുന്നേല്‍പ്പിച്ച്,കുളിപ്പിച്ച്, യൂണിഫോം ഇടുവിപ്പിച്ച് ഷൂസ് എടുക്കുമ്പോഴേക്കും ബസ്സ് വന്ന് ഹോണ്‍ അടിച്ചു തുടങ്ങി.
“മോളെ വേഗം പോ. അല്ലെങ്കില്‍ ഡ്രൈവറ്ക്ക് ദേഷ്യം വരും”
ഷീല ഒരു കൈയ്യില്‍ ഷൂസും മറ്റെ കൈയ്യില്‍ ബാഗും തൂക്കി ബസ്സില്‍ ചാടി കയറി.
“മമ്മി. ടാറ്റ”
ഹാവു ഇനി ബാക്കി പണികള്‍ നോക്കണം.

മൊഞ്ചത്തിപെണ്ണെ
സൈനബ താത്തെ
സുറുമക്കണ്ണൊന്ന് കാണിച്ചാട്ടെ.
മൈലാഞ്ചിക്കൈയൊന്ന് തൊട്ടോട്ടെ.

സൈക്കിള്‍ ബെല്ലിന്റെ താളത്തില്‍ പാട്ടും പാടി വേലായുധനെത്തി. ഇനി ഇവന്റെ വാചകമടി സഹിക്കണം.
“വേലായുധാ നീ ഇന്ന് തന്നെ ഇലകട്രിക്കിന്റേയും ടെലഫോണിന്റേയും ബില്ലടക്കണം.”
എങ്ങനെയെങ്കിലും ഇവനെ വേഗം ഒഴിവാക്കണം.
“സൈനബ താത്തെ നിങ്ങള്‍ ബേജാറാവണ്ട. ഞാനില്ലെ ഇവിടെ”
അവനെങ്ങനെയെങ്കിലും ഇവിടെ ഒട്ടി നില്ക്കാനാണ് പരിപാടി.
“നീ കളിക്കല്ലേ. കുറെ ദിവസ്സമായി നിന്നോട് പറഞ്ഞിട്ട്. ഇനി കട്ട് ചെയ്യതാലെ അറിയൂ”
“ഞാനേറ്റു. ഇങ്ങള്‍ ബെഷമിക്കണ്ട. അതു പോട്ടെ നമ്മളെ ഭരതേട്ടന്‍ ഇനി എപ്പഴാണ് വരുന്നത്?”
മില്‍മ പാലിന്റെ പാക്കറ്റില്‍ അമറ്ത്തി കൊണ്ടവന്‍ ചോദിച്ചു. പാക്കറ്റിന്റെ തുമ്പത്ത് ഞെക്കി അവന്റെ നോട്ടം സൈനബയുടെ മാറിടത്തിലേക്കായിരുന്നു.
“നീ ആ പാലിങ്ങ് തന്നാട്ടെ. നീ വേണ്ടാത്ത കിനാവൊന്നും അധികം കാണണ്ട”
പാക്കറ്റ് പിടിച്ചു വാങ്ങി സൈനബ അകത്തേക്ക് നടന്നു. എവിടെ നിന്നാണ് ഭരതേട്ടന് ഇങ്ങനെയൊരാളെ കിട്ടിയത്. നാശം അവിടെ തന്നെ നില്‍ക്കുന്നുണ്ടാകും. വഷളന്‍.
സൈനബയുടെ ചന്തിയും കുലുക്കിയുള്ള നടത്തവും നോക്കി വേലായുധന്‍ അവിടെ തന്നെ നില്ക്കുന്നുണ്ടായിരുന്നു. നിതംബ്ബ ചലനത്തിലേക്കുള്ള നോക്കിക്കുത്തി പോലെ.
(തുടരും……… )
ഭാഗം മൂന്ന്:പകല്‍ക്കിനാവിലെ സുലത്താന്മാര്‍

Wednesday, October 1, 2008

ബൂലോഗ കള്ളന്‍

ബൂലോഗ കോടതിയില്‍ ഭൂമിമലയാളത്തിലെ സകലമാന ബൂലോഗരും ബൂലോഗനിരീക്ഷകരും തിങ്ങി നിറഞ്ഞ് നില്ക്കുകയാണ്.
ഇവര്‍ക്കിടയില് ഒരു കൃശഗാത്രന്‍ പാവത്താനപ്പോലെ പേടിച്ചരണ്ട് രക്ഷിക്കണേ എന്ന് പറഞ്ഞ് കൈകൂപ്പി തൂങ്ങി നില്‍ക്കുന്നുണ്ടു.
ബലിഷ്ടകരമായ നാലഞ്ച് കരങ്ങള്‍ അവനറെ കോളറില്‍ പിടുത്തമിട്ടിരിക്കുന്നു. അറക്കാന്‍ വിധിക്കപ്പെട്ട കോഴിയെപ്പോലെ.
ഇടിനാദം മുഴങ്ങി.
നിശബ്ദത പടര്‍ന്നു.
കോടതി തുടങ്ങി.
ബൂലോഗനിരീക്ഷകര്‍ വിസ്താരം ആരംഭിച്ചു.
“ ഈ കള്ളന്‍, ബൂലോഗ കള്ളന്‍ ബ്ലോഗിലെ കൃതികള്‍ അടിച്ച് മാറ്റി സ്വന്തം പേരില്‍ അടിച്ച് പണവും പ്രശസ്തിയും നേടി”
കള്ളന്‍: ഞാനത് നിഷേധിക്കുന്നു.
ബൂലോഗനിരീക്ഷകര്‍: കള്ളന്മാര്‍ അത് എന്നും നിഷേധിച്ചിട്ടെ ഉള്ളു.
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കണം
കോടതി: അനുവദിച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തുടരാം.
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ഈ ഭാഗം പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു. ഭൂമിമലായളത്തിലെ വെറും അമ്പത്താറ് അക്ഷരങ്ങള്‍, വെറും അമ്പത്താറ് അക്ഷരങ്ങളും നിഘണ്ടുവിലെ അല്ലറ ചില്ലറ കുറച്ച് വാക്കുകളും ചേര്‍ത്ത് ഞാനെന്ത്ങ്കിലും എഴുതിയതിനാണ് ഇവരെന്നെ പെരുംകള്ളനെന്ന് വിളിച്ചത്. ഇവര്‍ പെരുംകള്ളനെന്ന് എന്നെ വിളിച്ചത്
കള്ളന്‍ കണ്ണീര്‍ വരുത്തി കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അടുത്ത് നിന്ന ബൂലോഗരുടെ മുണ്ടില്‍ തുടച്ചു. പിന്നെ വാവിട്ട് നിലവിളിച്ചു.
ബൂലോഗര്‍ അന്തം വിട്ടു
കോടതിയില്‍ പവര്‍ കട്ട്.
നിശബ്ദതയില്‍ അന്ധകാരം കലങ്ങി.
.ഇതെന്ത് കഥ? ഇതിനെന്ത് മറുപടി?
അന്തം വിട്ടു കിട്ടിയ ചാന്‍സില്‍ കള്ളന്‍ ഒന്നുകൂടി ഉഷാറായി. മുഖം തുടച്ച്, വീണ്ടും കരഞ്ഞ് പിഴിഞ്ഞ് പറയാന്‍ തുടങ്ങി.
“ഇങ്ങനെ പറഞ്ഞാല്‍ ഇവിടെ എന്നെക്കാള്‍ വലിയ തസ്കരന്മാര്‍ ഉണ്ട്. എന്നിട്ടാണ് എന്നെ മാത്രം ഇങ്ങനെ പീഢിപ്പിക്കുന്നത്.”
കള്ളന്‍ മോങ്ങി മോങ്ങി കരഞ്ഞു.
കള്ളന്‍: ഇന്ന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു ബ്ലോഗാണ് എന്റ്റെത്. ലക്ഷക്കണക്കിന് ആളുകള്‍ നിരന്തരം വായിക്കുന്ന ഒരു ബ്ലോഗാണ് എന്റ്റെത്.
ഇവര്‍ അസൂയ കൊണ്ടാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
ബൂലോഗനിരീക്ഷകര്‍: അത് ഈ കള്ളന്റെ കഴിവ് കൊണ്ടല്ല. വിശ്വഭവാനെപ്പോലുള്ളവരുടെ കൃതികളുടെ ശക്തി കൊണ്ടാണ്.
കള്ളന്‍: രാമായണവും ഭാരതവും ബൈബിളും ഖുറാനും വരെ അടിച്ച് മാറ്റിയവരെ ഇവര്‍ അവാര്‍ഡും സ്വീകരണവും കൊടുത്ത് സല്‍ക്കരിച്ചു. മാധ്യമ മുത്തശിമാര്‍ പോലും ബൂലോഗത്തില്‍ കൈയ്യിട്ട് വാരുന്നു. എന്നിട്ട് എന്നെ മാത്രം പെരുംകള്ളനെന്ന് വിളിച്ചു. ഇതിനെക്കളും നല്ലത് ഈ കോടതി എന്നെ അങ്ങ് തൂക്കി കൊന്നു കളഞ്ഞേക്ക്. മതിയായി ഈ ബൂലോഗം.
(കള്ളന്‍ തോക്കില്‍ കയറി വെടി വെച്ചു.)
കള്ളന്‍: ബഹുമാനപ്പെട്ട കോടതി ദയവായി ഞാന്‍ പറയുന്നത് പച്ച സത്യമായി കരുതി എന്നെ വെറുതെ വിട്ടാല്‍ ബൂലോഗ അമ്പലപ്പള്ളിയില്‍ ഒരു നെയ്യ് മെഴുകുതിരി നേര്‍ച്ച ഒപ്പിക്കാം. പിന്നെ ഭണ്ഡാരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാനെടുത്തോളാം.
ബൂലോഗനിരീക്ഷകര്‍: ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഇവനൊരു പഠിച്ച കള്ളനാണെന്ന്. വിശ്വഭവാന്റെ കൃതികളാണ് ഈ കള്ളന്‍ പ്രധാനമായും അടിച്ച് മാറ്റുന്നത്.
അതും പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം. അതിനുള്ള സകല തെളിവുകളും ഞങ്ങളുടെ കൈയ്യിലുണ്ടു. ബഹുമാനപ്പെട്ട കോടതിയ്ക്ക് അത് പരിശോധിക്കാം. ആയതിനാല്‍ ഈ കള്ളന്റെ കണ്ണ് കുത്തി പൊട്ടിച്ച് ആജീവനാന്ത അന്ധനാക്കണമെന്ന് ഞങ്ങള്‍ ശക്തിയുക്തം വാദിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ. ഇനി ഇത് ആരും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്രയും കഠിനമായ ശിക്ഷ തന്നെ കൊടുക്കണമെന്ന് ഞങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി വിശ്വഭവാനെ കോടതിക്ക് വിസ്തരിക്കാം.
കോടതി: വിശ്വഭവാന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയില്‍ ബോധ്യപ്പെടുത്താം. ഇദ്ദേഹം നിങ്ങളുടെ കൃതികള്‍ മോഷ്ടിക്കുന്നതായി നിങ്ങള്‍ക്കറിയാമോ?
വിശ്വഭവാന്‍: അറിയില്ല. ഞാനത് അന്വേഷിക്കാന്‍ ശ്രമിച്ചിട്ടില്ല.
കള്ളന്‍: കണ്ടില്ലെ അദ്ദേഹത്തിന്‍ പോലും ഒന്നും അറിഞ്ഞുകൂടാ. വെറുതെ ഒരോന്ന് പറഞ്ഞ് പാവത്തിനെ അറിയിച്ച് വിഷമിപ്പിക്കണ്ട. ഇപ്പോള്‍ മനസ്സിലായില്ലെ ഞാന്‍ നിരപരാധിയാണെന്ന്. അതുകൊണ്ടു ഈ മര്യാദക്കാരനെ ദയവായി പോകാന്‍ അനുവദിച്ചാലും.
കോടതി: ധിക്കാരി. വായ അടക്കു.
കള്ളന്‍: ഞാനൊരു മര്യാദക്കാരനാണെ.
വിശ്വഭവാന്‍: ഞാന്‍ പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല എഴുതുന്നത്. എനിക്ക് ചില കാര്യങ്ങള്‍, ആശയങ്ങള്‍ പറയണമെന്ന് തോന്നുമ്പോള്‍ എഴുതുന്നു. പിന്നീട് അതിന് എന്ത് സംഭവിക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാറില്ല. ആവശ്യമുള്ളവര്‍ക്ക് എടുക്കാം വേണ്ടാത്തവര്‍ക്ക് തിരസ്ക്കരിക്കാം. നേരത്തെ അദ്ദേഹം സൂചിപ്പിച്ചത് പോലെ അദ്ദേഹത്തിന്റെ ബ്ലോഗ് കൂടുതല്‍ ആളുകള്‍ വായിക്കുന്നുണ്ടെങ്കില്‍ എന്റെ ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തുന്നുണ്ടെന്നാണല്ലോ. അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിനോട് എനിക്ക് ഒരു വിരോധവുമില്ല. ഞാന്‍ നിമിത്തം അദ്ദേഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിലും ഞാന്‍ സന്തോഷിക്കുന്നു.
കോടതിയില്‍ നിഷേധ ആരവം ഉയര്‍ന്നു.
ഇതിനോട് ആര്‍ക്കും യോജിക്കാന്‍ പറ്റില്ല.
അങ്ങിങ്ങ് ഗ്രൂപ്പ് ചര്‍ച്ചകളും മര്‍മ്മരങ്ങളും കൊണ്ടു കോടതി നിറഞ്ഞു.
ഇടിനാദം മുഴങ്ങി.
കോടതി തീരുമാനത്തിനായി എല്ലാവരും കാത് കൂര്‍പ്പിച്ചു.
കോടതി: കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി സാഹിത്യചോരണം എന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് നിസ്സംശയം കോടതിയ്ക്ക് തെളിഞ്ഞിരിക്കുന്നു. പക്ഷെ വിശ്വഭവാന് പ്രത്യേക പരാതിയില്ലാത്തതിനാല്‍ ഒരു ചെറിയ ശിക്ഷ കൊടുക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. ചെയ്ത തെറ്റിന് നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിക്കൊണ്ടു അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ആയിരം പോസ്റ്റിടാന്‍ കോടതി ഇതിനാല്‍ വിധി പ്രസ്താവിക്കുന്നു.
അടുത്ത ദിവസം കള്ളന്റെ ബ്ലോഗില്‍ പോസ്റ്റ് വന്നു.
പ്രിയ ബൂലോഗരെ, എന്റെ ബ്ലോഗില്‍ വന്ന പോസ്റ്റുകള്‍ ആരുടെയെങ്കിലും ബ്ലോഗിലെ പോസ്റ്റുകളുമായി വല്ല സാമ്യവുമുണ്ടെങ്കില്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല. ഇരട്ടക്കുട്ടികളെപ്പോലെ അല്ലെങ്കില്‍ ഒരേ ആശയം ഒന്നിലധികം പേര്‍ ഒന്നിച്ച് ചിന്തിക്കുന്നത് പോലെ ഇത് തികച്ചും നിര്‍ദോഷകരമാണ്. ഇനി അഥവ വല്ല സാമ്യവുമുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ആയിരം തവണ ഖേദം പ്രകടിപ്പിക്കുന്നു. സ്വകാര്യമായി ഒരു കാര്യം അറിയക്കട്ടെ ബൂലോഗത്ത് കുറെ കള്ളന്മാര്‍ ഇറങ്ങിയിട്ടിണ്ടു. അതു കൊണ്ടു ബൂലോഗര്‍ ജാഗ്രതൈ.